Thursday, October 11, 2007

എത്രനാളായമ്മേ....

അമ്മയല്ലാതൊരു ദൈവമില്ല എനിക്ക്.
അതിലും വലിയൊരു കോവിലുമില്ല.

ഞാന്‍ വരുന്ന കാറും നോക്കി സിറ്റൌട്ടില്‍ നിലക്കണ അമ്മയും, അമ്മേടെ ചോറും കൂട്ടാനും, രാത്രി എന്റെ തലക്കാം ഭാഗത്തിരുന്ന് വെളുക്കുവോളം പറയുന്ന വിശേഷങ്ങളും ഉപദേശങ്ങളുമൊക്കെയായിരുന്നു ലീവിനുപോകുമ്പോള്‍‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ചിരുന്ന കാര്യങ്ങള്‍.


ആനന്ദപുരത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ അമ്മ എന്റെ ഷോറ്ഡറില്‍ മുറുക്കി പിടിക്കുന്ന ആ പിടി എനിക്ക് മറക്കാന്‍ പറ്റുന്നില്ലാ.... ചിതയില്‍ വക്കാനെടുത്തപ്പോള്‍ അമ്മയുടെ മരവിച്ച കഴുത്തിന്റെ ഭാഗത്ത് ഞാന്‍ അവസാനമായി പിടിച്ച ആ പിടിയും!

'പാടം പച്ചച്ച പാവാടയിട്ടപ്പോള്‍...
പാവം നീയെത്ര മേലോട്ട് പോയി'

എങ്ങിനെ....

കഴിഞ്ഞ ഒമ്പത് വര്‍ഷമായി എങ്ങിനെയൊക്കെയോ ഞാന്‍ സഹിക്കുന്നു. അമ്മ വീട്ടിലില്ലെങ്കില്‍ വീട്ടീന്ന് അന്ന് ഭക്ഷണം കഴിക്കാത്ത ഞാനാണ്. അമ്മയോട് മാത്രം പറയാന്‍ പറ്റുന്ന, അമ്മയെ ഒരുപാട് സന്തോഷിപ്പിച്ചേക്കാവുന്ന ഒരു കുന്ന് വിശേഷങ്ങള്‍ മനസ്സിലൊതുക്കി..അമ്മയെ ജീവന്റെ ജീവന്റെ ജീവനായി സ്‌നേഹിച്ചിരുന്ന ഭാഗ്യമില്ലാത്ത മറ്റൊരു മകന്‍.

അമ്മയോട് മിണ്ടിയില്ലെങ്കിലും വേണ്ടില്ല... ആ പച്ചക്കരയുള്ള സെറ്റുമുണ്ടും പച്ച ജാക്കറ്റുമിട്ട് അമ്മ അകലെ നടന്ന് പോണത് ഒന്ന് കണ്ടാലെങ്കിലും‍ മതിയായിരുന്നു.

‘എന്നെ എന്തിഷ്ടായിരുന്നെന്നോ അമ്മക്ക്!‘